وَهُوَ الْقَاهِرُ فَوْقَ عِبَادِهٖ وَيُرْسِلُ عَلَيْكُمْ حَفَظَةً ۗحَتّٰٓى اِذَا جَاۤءَ اَحَدَكُمُ الْمَوْتُ تَوَفَّتْهُ رُسُلُنَا وَهُمْ لَا يُفَرِّطُوْنَ ( الأنعام: ٦١ )
അല്ലാഹു തന്റെ ദാസന്മാരുടെമേല്‍ പൂര്‍ണാധികാരമുള്ളവനാണ്. നിങ്ങളുടെമേല്‍ അവന്‍ കാവല്‍ക്കാരെ നിയോഗിക്കുന്നു. അങ്ങനെ നിങ്ങളിലാര്‍ക്കെങ്കിലും മരണസമയമായാല്‍ നമ്മുടെ ദൂതന്മാര്‍ അയാളുടെ ആയുസ്സവസാനിപ്പിക്കുന്നു. അതിലവര്‍ ഒരു വീഴ്ചയും വരുത്തുകയില്ല.
ثُمَّ رُدُّوْٓا اِلَى اللّٰهِ مَوْلٰىهُمُ الْحَقِّۗ اَلَا لَهُ الْحُكْمُ وَهُوَ اَسْرَعُ الْحَاسِبِيْنَ ( الأنعام: ٦٢ )
പിന്നെ അവരെ തങ്ങളുടെ സാക്ഷാല്‍ യജമാനനായ അല്ലാഹുവിന്റെ സന്നിധിയിലേക്ക് മടക്കിയയക്കും. അറിയുക: വിധിത്തീര്‍പ്പിനുള്ള അധികാരം അല്ലാഹുവിനാണ്. അവന്‍ അതിവേഗം വിചാരണ ചെയ്യുന്നവനാകുന്നു.
قُلْ مَنْ يُّنَجِّيْكُمْ مِّنْ ظُلُمٰتِ الْبَرِّ وَالْبَحْرِ تَدْعُوْنَهٗ تَضَرُّعًا وَّخُفْيَةً ۚ لَىِٕنْ اَنْجٰىنَا مِنْ هٰذِهٖ لَنَكُوْنَنَّ مِنَ الشّٰكِرِيْنَ ( الأنعام: ٦٣ )
ചോദിക്കുക: 'ഈ വിപത്തില്‍ നിന്ന് ഞങ്ങളെ രക്ഷിച്ചാല്‍ ഉറപ്പായും ഞങ്ങള്‍ നന്ദിയുള്ളവരാകു'മെന്ന് നിങ്ങള്‍ വിനയത്തോടും സ്വകാര്യമായും പ്രാര്‍ഥിക്കുമ്പോള്‍ ആരാണ് കരയുടെയും കടലിന്റെയും കൂരിരുളില്‍ നിന്ന് നിങ്ങളെ രക്ഷിക്കുന്നത്?
قُلِ اللّٰهُ يُنَجِّيْكُمْ مِّنْهَا وَمِنْ كُلِّ كَرْبٍ ثُمَّ اَنْتُمْ تُشْرِكُوْنَ ( الأنعام: ٦٤ )
പറയുക: അല്ലാഹുവാണ് അവയില്‍ നിന്നും മറ്റെല്ലാ ക്ലേശങ്ങളില്‍ നിന്നും നിങ്ങളെ രക്ഷിക്കുന്നത്. എന്നിട്ടും നിങ്ങളവന് പങ്കുകാരെ സങ്കല്‍പിക്കുകയാണല്ലോ.
قُلْ هُوَ الْقَادِرُ عَلٰٓى اَنْ يَّبْعَثَ عَلَيْكُمْ عَذَابًا مِّنْ فَوْقِكُمْ اَوْ مِنْ تَحْتِ اَرْجُلِكُمْ اَوْ يَلْبِسَكُمْ شِيَعًا وَّيُذِيْقَ بَعْضَكُمْ بَأْسَ بَعْضٍۗ اُنْظُرْ كَيْفَ نُصَرِّفُ الْاٰيٰتِ لَعَلَّهُمْ يَفْقَهُوْنَ ( الأنعام: ٦٥ )
പറയുക: നിങ്ങളുടെ മുകള്‍ഭാഗത്തുനിന്നോ കാല്‍ച്ചുവട്ടില്‍ നിന്നോ നിങ്ങളുടെമേല്‍ ശിക്ഷ വരുത്താന്‍ കഴിവുറ്റവനാണവന്‍. അല്ലെങ്കില്‍ നിങ്ങളെ പല കക്ഷികളാക്കി ആശയക്കുഴപ്പത്തിലകപ്പെടുത്തി പരസ്പരം പീഡനമേല്‍പിക്കാനും അവനു കഴിയും. നോക്കൂ, അവര്‍ കാര്യം മനസ്സിലാക്കാനായി എവ്വിധമാണ് നാം തെളിവുകള്‍ വിവരിച്ചുകൊടുക്കുന്നത്.
وَكَذَّبَ بِهٖ قَوْمُكَ وَهُوَ الْحَقُّۗ قُلْ لَّسْتُ عَلَيْكُمْ بِوَكِيْلٍ ۗ ( الأنعام: ٦٦ )
നിന്റെ ജനത അതിനെ തള്ളിക്കളഞ്ഞിരിക്കുന്നു. അതാകട്ടെ സത്യവുമാണ്. പറയുക: 'ഞാന്‍ നിങ്ങളുടെ കൈകാര്യകര്‍ത്താവൊന്നുമല്ല.'
لِكُلِّ نَبَاٍ مُّسْتَقَرٌّ وَّسَوْفَ تَعْلَمُوْنَ ( الأنعام: ٦٧ )
ഓരോ വാര്‍ത്തക്കും അത് പുലരുന്ന സന്ദര്‍ഭമുണ്ട്. അത് പിന്നീട് നിങ്ങള്‍ അറിയുക തന്നെ ചെയ്യും.
وَاِذَا رَاَيْتَ الَّذِيْنَ يَخُوْضُوْنَ فِيْٓ اٰيٰتِنَا فَاَعْرِضْ عَنْهُمْ حَتّٰى يَخُوْضُوْا فِيْ حَدِيْثٍ غَيْرِهٖۗ وَاِمَّا يُنْسِيَنَّكَ الشَّيْطٰنُ فَلَا تَقْعُدْ بَعْدَ الذِّكْرٰى مَعَ الْقَوْمِ الظّٰلِمِيْنَ ( الأنعام: ٦٨ )
നമ്മുടെ വചനങ്ങളെ ആരെങ്കിലും പരിഹസിക്കുന്നതു നിന്റെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവര്‍ മറ്റു വല്ല സംസാരത്തിലും വ്യാപൃതമാവും വരെ നീ അവരില്‍നിന്ന് അകന്നു നില്‍ക്കുക. വല്ലപ്പോഴും പിശാച് നിന്നെ വിസ്മൃതിയിലാക്കിയാല്‍ ഓര്‍മ വന്ന ശേഷം നീ ആ അതിക്രമികളോടൊപ്പമിരിക്കരുത്.
وَمَا عَلَى الَّذِيْنَ يَتَّقُوْنَ مِنْ حِسَابِهِمْ مِّنْ شَيْءٍ وَّلٰكِنْ ذِكْرٰى لَعَلَّهُمْ يَتَّقُوْنَ ( الأنعام: ٦٩ )
അവരുടെ കണക്കില്‍ വരുന്ന ഒന്നിന്റെയും ബാധ്യത സൂക്ഷ്മത പാലിച്ചുകഴിയുന്നവര്‍ക്കില്ല. എന്നാല്‍ അവരെ ഓര്‍മിപ്പിക്കേണ്ട ഉത്തരവാദിത്വമുണ്ട്. അതുവഴി അവര്‍ സൂക്ഷ്മത പാലിക്കുന്നവരായേക്കാം.
وَذَرِ الَّذِيْنَ اتَّخَذُوْا دِيْنَهُمْ لَعِبًا وَّلَهْوًا وَّغَرَّتْهُمُ الْحَيٰوةُ الدُّنْيَا وَذَكِّرْ بِهٖٓ اَنْ تُبْسَلَ نَفْسٌۢ بِمَا كَسَبَتْۖ لَيْسَ لَهَا مِنْ دُوْنِ اللّٰهِ وَلِيٌّ وَّلَا شَفِيْعٌ ۚوَاِنْ تَعْدِلْ كُلَّ عَدْلٍ لَّا يُؤْخَذْ مِنْهَاۗ اُولٰۤىِٕكَ الَّذِيْنَ اُبْسِلُوْا بِمَا كَسَبُوْا لَهُمْ شَرَابٌ مِّنْ حَمِيْمٍ وَّعَذَابٌ اَلِيْمٌ ۢبِمَا كَانُوْا يَكْفُرُوْنَ ࣖ ( الأنعام: ٧٠ )
തങ്ങളുടെ ജീവിതരീതിയെ കളിയും തമാശയുമാക്കുകയും ലൗകികജീവിതത്തില്‍ വഞ്ചിതരാവുകയും ചെയ്തവരെ വിട്ടേക്കുക. അതോടൊപ്പം ഈ ഖുര്‍ആനുപയോഗിച്ച് അവരെ ഉദ്‌ബോധിപ്പിക്കുക. ആരും തങ്ങള്‍ ചെയ്തുകൂട്ടിയതിന്റെ പേരില്‍ നാശത്തിലകപ്പെടാതിരിക്കാനാണിത്. ആര്‍ക്കും അല്ലാഹുവൊഴികെ ഒരു രക്ഷകനോ ശിപാര്‍ശകനോ ഇല്ല. എന്തു തന്നെ പ്രായശ്ചിത്തം നല്‍കിയാലും അവരില്‍ നിന്ന് അത് സ്വീകരിക്കപ്പെടുന്നതല്ല. തങ്ങള്‍ ചെയ്തുകൂട്ടിയതിനാല്‍ നാശത്തിലകപ്പെട്ടവരാണവര്‍. തങ്ങളുടെ സത്യനിഷേധം കാരണമായി, ചുട്ടുപൊള്ളുന്ന കുടിനീരാണ് അവര്‍ക്കുണ്ടാവുക. നോവേറിയ ശിക്ഷയും.